
എടവനക്കാട് കടൽ ഭിത്തി പുനർനിർമാണം – തീര സംരക്ഷണം സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പൊതു താൽപര്യ ഹർജിയിൽ അടിയന്തരമായി ഇടപെടേണ്ട വിഷയമാണ് എന്ന് ജില്ലാ കളക്ടർ സത്യവാങ്മൂലം നൽകിയിരുന്നു. സമയബന്ധിതമായി പണി പൂർത്തിയാക്കുന്നത് സംബന്ധിച്ച് തീയതികൾ നൽകാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ജനജീവിതം സുരക്ഷിതമാക്കാൻ അടിയന്തരമായി ഇടപെടേണ്ട വിഷയമാണെന്ന് ബോധ്യമുണ്ടായിട്ടും പതിവ് രീതിയിലുള്ള സത്യവാങ്മൂലങ്ങൾ ഫയൽ ചെയ്യുന്നതിൽ കാര്യമില്ലെന്ന് പരാമർശം നടത്തിയ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് വിഷയത്തിന്റെ ഉത്തരവാദിത്വം സത്യവാങ്മൂലം ഫയൽ ചെയ്ത ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ചുമലിൽ ആയിരിക്കും എന്ന് രേഖപ്പെടുത്തി.
ജനങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പാക്കണം എന്നും സമയബന്ധിതമായി പണി പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നതായും ഇടക്കാല ഉത്തരവിൽ പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് വീണ്ടും ഹർജി വിളിപ്പിക്കാം എന്നും ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്. എടവനക്കാട് സ്വദേശി കെഎൽസിഎ നേതാവ് ബേസിൽ മുക്കത്തും ഹർജിക്കാരിൽ ഒരാളാണ്.




