02Nov

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട്: പതിച്ചുനൽകാനുള്ള നടപടികൾ പൂർത്തിയാക്കണം – KLCA മുഖ്യമന്ത്രിക്ക് നിവേദനം നൽകി

​കൊച്ചി: ​സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കോളേജിന് പതിച്ചുനൽകുന്ന നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) സംസ്ഥാന കമ്മിറ്റി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
​ഒരു നൂറ്റാണ്ടിലധികമായി ജാതി-മത-വർണ്ണ-ദേശ-ഭാഷ ഭേദമന്യേ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് സെന്റ്. ആൽബർട്ട്സ് കോളെജ് എന്ന് നിവേദനത്തിൽ KLCA ചൂണ്ടിക്കാട്ടി. നിലവിൽ തർക്കം നിലനിൽക്കുന്ന ഈ ഗ്രൗണ്ട് നിയമപരമായി കോളേജിന്റെ കൈവശാവകാശത്തിൽ തുടരുകയാണ്.

​1946-ൽ കൊച്ചി മഹാരാജാവ് മദ്രാസ് യൂണിവേഴ്‌സിറ്റി അഫിലിയേഷനായി നൽകിയ തൂശൻ പറമ്പായിരുന്നു ആദ്യത്തെ ഗ്രൗണ്ട്.
​1970-കളിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി CMFRI സ്ഥാപിക്കുന്നതിന് കോളെജ് ആ ഗ്രൗണ്ട് പൂർണ്ണമായും വിട്ടുകൊടുത്തു.
​12 വർഷത്തെ സമരത്തിനും കാത്തിരിപ്പിനും ശേഷം പകരം ലഭിച്ച 4.6 ഏക്കർ ചതുപ്പുനിലമാണ് (കലൂർ) കോളെജ് അധികൃതർ കഠിന പ്രയത്നത്തിലൂടെ കളിക്കളമാക്കി മാറ്റിയത്.
​ഈ ഗ്രൗണ്ട് പിന്നീട് കൊച്ചിയുടെ കായിക കേന്ദ്രമായി മാറുകയും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു.

​2005-ൽ കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം മറ്റ് എയിഡഡ് കോളേജുകൾക്ക് ഭൂമി പതിച്ചുനൽകിയപ്പോഴും, സെന്റ്. ആൽബർട്ട്സ് കോളേജിന് ഗ്രൗണ്ട്  നൽകിയില്ല എന്ന് KLCA ആരോപിക്കുന്നു.

​2013-ൽ കൊച്ചി മെട്രോയുടെ നിർമ്മാണത്തിനായി ഗ്രൗണ്ടിൽ നിന്ന് 88 സെന്റ് സ്ഥലം വീണ്ടും വിട്ടുകൊടുത്തപ്പോൾ, പകരം തുല്യമായ സ്ഥലം നൽകാമെന്നും 2005-ലെ നിയമപ്രകാരം ഗ്രൗണ്ട് പതിച്ചുനൽകാമെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നു.
​ഇതിനെത്തുടർന്ന് 18.02.2016-ന് കോളേജിന് ഗ്രൗണ്ട് പതിച്ചുനൽകി സർക്കാർ ഉത്തരവായെങ്കിലും, പിന്നീട് വന്ന സർക്കാർ ഈ ഉത്തരവ് ഉൾപ്പെടെയുള്ളവ മെത്രാൻ കായൽ വിവാദവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്കായി മരവിപ്പിച്ചു.
​28.07.2021-ലെ മന്ത്രിസഭാ യോഗം ഇക്കാര്യം റവന്യൂ, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരെ നിർദ്ദേശങ്ങൾ നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

​നിയമപരമായി കോളേജിന്റെ കൈവശാവകാശത്തിൽ തുടരുമ്പോഴും, ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഒരു ഫുട്ബോൾ കളിയുടെ പേര് പറഞ്ഞ് യാതൊരു നോട്ടീസും നൽകാതെ ജിസിഡിഎയുടെ നേതൃത്വത്തിൽ മതിലുകെട്ടി ടാർ ചെയ്യുക ഉൾപ്പെടെയുള്ള കയ്യേറ്റ ശ്രമങ്ങൾ നടക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട്, 2016-ൽ നൽകിയ ഉത്തരവ് സ്ഥിരീകരിക്കുകയും, നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി ഗ്രൗണ്ട് കോളേജിന് പതിച്ചുനൽകുകയും ചെയ്യണമെന്ന് KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.

21Nov

ആംഗ്ലോ ഇന്ത്യൻ നേതാവ് ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ

ആംഗ്ലോ ഇന്ത്യൻ നേതാവിന് ആദരാഞ്ജലികൾ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.